കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Wednesday 1 February 2017

വിദേശസഞ്ചാരികൾ ഇവിടേക്ക് ഒഴുകുന്നതിനു ഒരു കാരണമുണ്ട് !!


മലയാളസിനിമ പരിചയപ്പെടുത്തിയ മനകളെല്ലാം നമ്മെ മോഹിപ്പിച്ചിട്ടുണ്ട്. മംഗലശേരി നീലകണ്ഠനെപ്പോലെ വിശാലമായ പൂമുഖത്ത് ചാരുകസേരയിലിരിക്കാൻ കൊതിച്ചവരാണ് ആണുങ്ങളായ സിനിമാപ്രേക്ഷകരെല്ലാം. കുളത്തിൽ മുങ്ങിനിവർന്ന് രണ്ട് തുളസിയില പിച്ചിയെടുത്ത് തലയിൽ ചൂടി ആ കിളിവാതിൽക്കൽ നിൽക്കാൻ മോഹിക്കാത്ത മലയാളി മങ്കമാരുണ്ടാകുമോ? ഇത്തരം സംഗതികളൊക്കെ സ്വന്തമായി ഇല്ലാതിരുന്നവർക്ക് മോഹം മാത്രമായിരിക്കും അവശേഷിച്ചിരിക്കുക. എന്നാൽ ഇന്നതല്ല കഥ. കാലത്തിനൊപ്പം മനകളും കോലം മാറി. ഹെറിറ്റേജ് റിസോർട്ടുകളായി വേഷം മാറിയ പല മനകളും കേരളത്തിന്റെ പ്രശസ്തി കടലിനക്കരെ എത്തിക്കുന്നു. ഗുരുവായൂർ പുന്നയൂർക്കുളത്തുള്ള കുന്നത്തൂർ മനയാണ് അവയിൽ പ്രമുഖം.


തലയുയർത്തി നിൽക്കുന്ന ഗജരാജനെ ഓർമിപ്പിക്കുന്നതാണ് മനയുടെ പുറംകാഴ്ച. മൂന്ന് നിലകളിലായി കിഴക്കോട്ട് ദർശനമുള്ള എട്ടുകെട്ട്. ചെങ്കല്ല് കെട്ടിയ മതിലും തുളസിത്തറയും മുറ്റവുമെല്ലാം മനയുടെ പ്രൗഢമായ പാരമ്പര്യം വിളിച്ചോതുന്നു. ചാരുപടിയോടുകൂടിയ നീണ്ട വരാന്ത. ഉള്ളിലേക്ക് കടക്കുന്ന വാതിലിനു മുകളിൽ പാലാഴി മഥനത്തിന്റെയും ഗജലക്ഷ്മിയുടെയും കൊത്തുപണികൾ. റിസപ്ഷനു സമീപത്തെ ചുവർചിത്രത്തിന് നൂറിലധികം വർഷം പഴക്കമുണ്ട്.



അണിയറ, പള്ളിയറ, മണിയറ, പൂൾവ്യൂ പള്ളിയറ എന്നിങ്ങനെ മുറികളെ നാലായി തിരിച്ചിരിക്കുന്നു. മനയിലും പുതുതായി പണിത പത്തായപ്പുരയിലുമായി 16 മുറികളാണ് അതിഥികൾക്കുള്ളത്. മനയുടെ പഴയ ഊണിടം പുതിയ റസ്റ്ററന്റായി രൂപാന്തരം പ്രാപിച്ചു. തടിമച്ചുകൾ മുഴുവനും അതേപോലെ സംരക്ഷിച്ചിട്ടുണ്ട്. സ്വിച്ച്ബോർഡുകൾ പോലും പഴയ ശൈലിയിലുള്ളവയാണ്.



ഗൃഹാതുരത്വമുണർത്തുന്ന കുളപ്പടവുകളും പുതുക്കിയെടുത്തു. പഞ്ചകർമ, ധാര തുടങ്ങിയ ചികിത്സാവിധികളടങ്ങിയ ആയുർവേദ ജീവിതരീതി പരിചയപ്പെടുത്താനായി മുഴുവൻ സജ്ജമായ ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്.സാഹിത്യകാരി മാധവിക്കുട്ടിയുടെ ഓർമയെഴുത്തുകളിൽ നാം കുന്നത്തൂർമനയെ വായിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി രാജകുടുംബത്തിൽപ്പെട്ട ഏലിയങ്ങാട്ട് സ്വരൂപത്തിന്റേതായിരുന്നു മന. രൂപകൽപന ചെയ്തത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനായിരുന്നു.



130 വർഷത്തിലധികം പഴക്കമുള്ള മന കാലാന്തരേ പൗരപ്രമുഖനായ പയ്യത്ത് ഗോവിന്ദമേനോൻ വാങ്ങി. അദ്ദേഹത്തിന്റെ മകനും മുൻ എംഎൽഎയുമായിരുന്ന കെ.ജി. കരുണാകര മേനോൻ കുടുംബസമേതം വളരെക്കാലം ഇവിടെ താമസിച്ചിരുന്നു. കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ ഇളയമ്മയായ നാലപ്പാട്ട് അമ്മിണിയമ്മയായിരുന്നു കരുണാകര മേനോന്റെ ഭാര്യ. കഥകളുറങ്ങുന്ന നാലപ്പാട്ട് തറവാടും കാവും നീർമാതളവുമെല്ലാം ഇവിടടുത്തു തന്നെ. മനയിലെത്തുന്ന സാഹിത്യതത്പരരായ സഞ്ചാരികൾ ഇവയെല്ലാം സന്ദർശിക്കാതെ മടങ്ങാറില്ല.



കാലം അണുകുടുംബങ്ങളിലേക്ക് മാറിയപ്പോൾ കുന്നത്തൂർ മനയുടെ അനന്തരവകാശികളും പല വഴിക്കായി. അവരിൽ നിന്ന് മന വാങ്ങിയ വ്യവസായി ഷെല്ലി പൊയ്യാറയാണ് മനയിൽ ടൂറിസത്തിന്റെ സാധ്യതകൾ കണ്ടെത്തിയത്.



ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ കാണാൻ മാത്രമല്ല, അറിയാനും പഠിക്കാനും കൂടിയാണ് വിദേശികൾ ഇവിടെയെത്തുന്നത്. അവര്‍ കുന്നത്തൂർ മനയെ നെഞ്ചോടു ചേർത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...


ചിത്രങ്ങൾ: ഹരികൃഷ്ണൻ 
[Courtesy: maonrama]

മലയാളസിനിമയിലെ സൂപ്പർഹിറ്റുകൾ പിറന്നത് ഇവിടെ!


മലയാളസിനിമ പാലക്കാടിന്റെയും ഒറ്റപ്പാലത്തിന്റെയും നാട്ടുവഴികളിലൂടെ കറങ്ങിനടന്ന കാലമായിരുന്നു തൊണ്ണൂറുകളും രണ്ടായിരത്തിന്റെ ആദ്യപകുതിയും. ആനയ്ക്ക് തിടമ്പ് പോലെ, നായകനും വില്ലനും പേരിനൊപ്പം പ്രൗഢിയോടെ ചേർത്തുവെച്ചിരുന്നത് തറവാടുകളുടെ പേരുകളായിരുന്നു. സിനിമകൾക്കൊപ്പം ആ മനകളും തറവാടുകളും പ്രേക്ഷകരുടെ മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടി. സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പതിഞ്ഞ ചില തറവാടുകളിലൂടെ ഒരു യാത്ര. 

മാനവനിലയം

സിനിമാപ്രേമികൾക്ക് സുപരിചിതമായ തറവാടാണ്, പഴമയുടെ പ്രൗഢി ഇന്നും നിലനിർത്തിപ്പോരുന്ന മാനവനിലയം. ഒറ്റപ്പാലം ഷൊർണൂർ റോഡിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കണ്ണിയംപുറം എന്ന സ്ഥലത്താണ് ഈ രണ്ടുനില ബംഗ്ളാവ് സ്ഥിതി ചെയ്യുന്നത്. മാനവനിലയം എന്ന പേരിനേക്കാൾ സിനിമ പ്രേക്ഷകർക്ക് ഏറെ പരിചയം തൂവാനത്തുമ്പികളിലെ മോഹൻലാൽ അവതരിപ്പിച്ച  ജയകൃഷ്ണന്റെ മണ്ണാറത്തൊടി വീട് എന്നോ, ആറാം തമ്പുരാനിൽ നരേന്ദ്രപ്രസാദ് അവതരിപ്പിച്ച അപ്പനെന്ന കഥാപാത്രത്തിന്റെ കൊളപ്പുള്ളി വീട് എന്നോ ആയിരിക്കും. നരസിംഹം, നാട്ടുരാജാവ്, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ ഇവിടെ പിറന്നുവീണു. 

ചെമ്മുകക്കളം വീട്

ഒറ്റപ്പാലത്ത് നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെ മങ്കര റെയിൽവേ സ്റ്റേഷനടുത്താണ് ചെമ്മുകക്കളം വീട് സ്ഥിതി ചെയ്യുന്നത്. 2002 ൽ മീശമാധവൻ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ചെമ്മുകക്കളം വീട് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ജഗതി അവതരിപ്പിച്ച ഭഗീരഥൻ പിള്ളയുടെ കൃഷ്ണവിലാസം വീടായി ചിത്രത്തിൽ ഉടനീളം ചെമ്മുകക്കളം വീട് നിറഞ്ഞുനിന്നു. തൊട്ടടുത്ത വർഷം മോഹൻലാലിനൊപ്പം ബാലേട്ടൻ എന്ന സിനിമയിൽ, അത്താണിപ്പറമ്പിൽ ബാലചന്ദ്രന്റെ വീടായി മുഴുനീള വേഷത്തിൽ അഭിനയിച്ചതോടെ ചെമ്മുകക്കളത്തിന്റെ താരത്തിളക്കം പിന്നെയും വർദ്ധിച്ചു. ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനത്തിൽ  ഈ വീട് മനോഹരമായി ദൃശ്യവത്കരിച്ചിട്ടുണ്ട്. 

തിളക്കം, ഉറുമ്പുകൾ ഉറങ്ങാറില്ല, സദാനന്ദന്റെ സമയം തുടങ്ങി നിരവധി സിനിമകൾക്കും സീരിയലുകൾക്കും ലൊക്കേഷനായിട്ടുണ്ട് ഈ തറവാട്. വീടിന്റെ മുൻവശത്ത് നിന്ന് നോക്കിയാൽ പച്ചപ്പട്ടുടുത്ത നെൽപ്പാടങ്ങളും റെയിൽപാളവുമൊക്കെയായി മനോഹരമായ കാഴ്ചകൾ കാണാം. 

പോഴത്ത് മന

ഒറ്റപ്പാലത്ത് നിന്നും രണ്ടു കിലോമീറ്റർ അകലെ റബർ മരങ്ങളാൽ ചുറ്റപ്പെട്ട സ്ഥലത്താണ് ഈ മന സ്ഥിതി ചെയ്യുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ കാഞ്ചനമാലയുടെ വീടായി വേഷമിട്ടത് ഈ മനയാണ്. കൂടാതെ വടക്കുംനാഥൻ, മിഴി രണ്ടിലും, ദ്രോണ, അനന്തഭദ്രം, ആറാം തമ്പുരാൻ  തുടങ്ങിയ നിരവധി ചിത്രങ്ങൾക്കും പോഴത്ത്  മന ലൊക്കേഷനായിട്ടുണ്ട്.

മനയോടു ചേർന്ന് പഴമയുടെ പ്രൗഢിയുള്ള കുടുംബക്ഷേത്രവും കുളവുമുണ്ട്, തുടരും... 

മോഹൻലാലും ഈ മനയും തമ്മിലൊരു ബന്ധമുണ്ട്!......?


മനകളുടെ രാജാവാണ് വരിക്കാശ്ശേരി. ആ പേര് കേൾക്കുമ്പോൾത്തന്നെ മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് ഓർമകളുടെ തിരയിളക്കം അലയടിച്ചെത്തും. നിരവധി സിനിമകളിൽ നായകതുല്യമായ പിന്നണിവേഷങ്ങളിൽ മന പ്രൗഢിയോടെ നിറഞ്ഞുനിന്നു. ദേവാസുരം എന്ന സിനിമയിലെ മംഗലശേരി എന്ന വേഷത്തിൽ 'അഭിനയിച്ചതോടെയാണ്' വരിക്കാശ്ശേരി മന ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, മാടമ്പി, മി.ഫ്രോഡ് തുടങ്ങി മോഹൻലാലിന്റെ താരപദവിക്ക് തിളക്കമേകിയ ഒരുകൂട്ടം ചിത്രങ്ങളിൽ വരിക്കാശേരിയും പ്രധാന കഥാപാത്രമായിരുന്നു. മമ്മൂട്ടിക്കൊപ്പം വല്യേട്ടൻ, രാപ്പകൽ തുടങ്ങിയ ചിത്രങ്ങളിലും വരിക്കാശ്ശേരി അഭിനയിച്ചു. 


  ഒറ്റ‍പ്പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തിലാണ് വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്. എട്ടുനൂറ്റാണ്ടു മുൻപ് തേക്കാത്ത വെട്ടുകല്ലിൽ മൂന്ന് നിലകളിലായി നിർമിച്ചതാണ് ഈ മന. നാലുകെട്ടും എട്ടുകെട്ടുമൊക്കെ നാടുനീങ്ങുന്ന കാലത്ത്, നമ്മുടെ വാസ്തുവിദ്യ പാരമ്പര്യത്തിന്റെ സ്മാരകമായി ഇന്നും തലയുയർത്തി നിൽക്കുന്നു വരിക്കാശ്ശേരി. നാലേക്കറിൽ പരന്നുകിടക്കുന്ന മനയിൽ കളപ്പുര, പത്തായപ്പുര, കൽപ്പടവുകളോട് കൂടിയ വലിയ കുളം എന്നിവയുമുണ്ട്. ഇതിൽ ധാരാളം മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നു. 


പ്രൗഢവും വിശാലവുമായ പൂമുഖം. ഇവിടെയാണ് നായകന്മാർ മീശ പിരിച്ച് ചമ്രം പടിഞ്ഞിരുന്ന് വർത്തമാനങ്ങൾ പറഞ്ഞതും നായികമാർ നൃത്തം ചവിട്ടിയതും. പൂമുഖത്തിനു മുകളിൽ തുറന്ന ടെറസ്, നടുമുറ്റം, വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി തുടങ്ങിയ നാല് ഇറയങ്ങൾ. അകത്തേക്ക് കയറുമ്പോൾ വിശാലമായ അകത്തളം, ഭക്ഷണപുര, ഭീമൻ ഗോവണികൾ, മുകളിലെ രണ്ടു നിലകളിൽ വിശാലമായ കിടപ്പുമുറികൾ.


ഒന്നാംനിലയില്‍ നാല് കിടപ്പുമുറികളും രണ്ട് ഹാളുകളും കാലപ്പഴക്കം ഏശാതെ മിനുങ്ങിനില്‍ക്കുന്നു. ചിത്രപ്പണികൾ കൊത്തിവെച്ച ഭീമാകാരന്‍ തൂണുകളിലാണ് മനയുടെ ഭാരം താങ്ങി നിര്‍ത്തിയിരിക്കുന്നത്. മനയോടു ചേര്‍ന്നുള്ള പടിപ്പുര മാളികയും സിനിമകളില്‍ നിരവധി തവണ അഭിനയിച്ചിട്ടുണ്ട്. വിശാലമായ പത്തായപ്പുരയാണ് പടിപ്പുര മാളികയുടെ പ്രധാന ആകര്‍ഷണം. 


പാലക്കാടിന്റെ കടുത്ത ചൂടിൽ തലയുയർത്തി നിൽക്കുമ്പോഴും  മനയ്ക്കുള്ളിലേക്ക് കയറിയാൽ എസി മുറിയിലേക്ക് കയറിയ പ്രതീതിയാണ്. പ്രശാന്തത തളം കെട്ടി നിൽക്കുന്ന അകത്തളങ്ങളിൽ അല്പസമയം ചെലവഴിച്ചാൽ ശരീരം മാത്രമല്ല മനസ്സും തണുക്കും.


പരമ്പരാഗത നിർമാണശൈലികളോടുള്ള മലയാളികളുടെ ഇഷ്ടം തിരിച്ചുകൊണ്ടുവന്നതിലും കാലപ്പഴക്കം കൊണ്ട് പൊളിച്ചു മാറ്റപ്പെടുമായിരുന്ന നിരവധി തറവാടുകൾക്കും മനകൾക്ക് സംരക്ഷണം നൽകാനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ചെടുക്കുന്നതിനും സിനിമകളിലൂടെ വരിക്കാശ്ശേരി നൽകിയ പങ്ക് വിസ്മരിക്കാവുന്നതല്ല...   പ്രൗഢിയും ഗാംഭീര്യവുമുള്ള വേഷങ്ങൾക്കായി വരിക്കാശ്ശേരി മന ഇനിയും കാത്തിരിക്കുന്നു...മലയാളസിനിമപ്രേക്ഷകരും...
[
Courtesy: Manorama]