വേമഞ്ചേരി മന, കേരളത്തിന്റെ സാംസ്കാരിക പൈതൃകം പേറി നിലനിൽക്കുന്ന അപൂർവം നമ്പൂതിരി ഇല്ലങ്ങളിൽ ഒന്ന്. പറയിപെറ്റ പന്തിരുകുലത്തിലെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന മേഴത്തോൾ അഗ്നിഹോത്രിയുടെ ഇല്ലമെന്നാണ് പാലക്കാട് തൃത്താലയിലുള്ള ഈ ഇല്ലത്തെ വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഇല്ലങ്ങളിൽ ഒന്നാണ് വേമഞ്ചേരി മന. 2012 ൽ നടന്ന കാർബൺ ഡേറ്റിങ് പഠന പ്രകാരമാണ് ഇല്ലത്തിനു 1400 വർഷത്തെ പഴക്കം ഉണ്ടെന്ന് മനസിലാക്കിയത്.
ഇല്ലത്തിന്റെ പണിക്കായി ഉപയോഗിച്ച മരങ്ങളാണ് കാർബൺ ഡേറ്റിങ് നടത്തുന്നതിന് ഉപയോഗിച്ചത്.5000 വർഷം പഴക്കമുള്ള വസ്തുക്കൾ വരെ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2012 ൽ വേമഞ്ചേരി മന ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടതിനു ശേഷം മന ഏറെ ശ്രദ്ധിച്ചു പരിപാലിക്കപ്പെട്ടു വരുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ സാഹോദര്യം വിളിച്ചോതുന്ന നിരവധിക്കഥകൾ ഈ ഇല്ലവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
അച്ഛനായ വരരുചിയുടെ ശ്രാദ്ധത്തിന് ഭീഷ്മാഷ്ട്ടമി നാളില്‍ പന്തിരുകുലത്തിലെ 12 സഹോദരന്മാരും ഒത്തുകൂടിയിരുന്നത് ഈ മനയില്‍ ആയിരുന്നു. പൗരാണികമായ വാസ്തു വിദ്യയും, തച്ചു ശാസ്ത്രവും സമന്വയിക്കുന്ന ഏറെ വിശിഷ്ടമായ നാലുകെട്ട് ആണിത്. ഇവിടുത്തെ കൗതുകമുണർത്തുന്ന മരപ്പണികളിൽ 90 ശതമാനവും ഉളിച്ചെത്ത് ആണ്. മാത്രമല്ല, ഇല്ലത്തിന്റെ ഓരോ കോണിലും വിശിഷ്ടങ്ങളായ ഓരോ ദേവപ്രതിഷ്ഠകളും ഉണ്ട്.
ശാസ്ത്രപ്രകാരം ഇല്ലത്തിന്റെ പടിഞ്ഞാട്ടിയില് ഭഗവതിയും, നടുമുറ്റത്ത് ദുര്‍ഗാ ദേവിയും ഒപ്പം ഭദ്രകാളി,കൃഷ്ണകാളി എന്നിവരുടെ സങ്കല്പ്പ പ്രതിഷ്ഠകളുമാണ് ഉള്ളത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബ്രാഹ്മണഗൃഹം എന്ന ബഹുമതിയും ഈ മനയ്ക്കു സ്വന്തം. ഈ കാലഘട്ടത്തിൽ പണിയപ്പെട്ട മറ്റു ബ്രാഹ്മണഗൃഹങ്ങളിൽ നിന്നും വ്യത്യസ്തമാണ് .
വേമഞ്ചേരി മനയുടെ നിർമ്മാണം പ്രധാനമായും വ്യത്യസപ്പെട്ടിരിക്കുന്നത് വാസ്തു വിദ്യയുടെ കാര്യത്തിൽ തന്നെയാണ്. കേരളീയ വാസ്തു വിദ്യയിൽ നിന്നും വ്യത്യസ്തമായ രീതി കൈക്കൊണ്ടാണ് വേമഞ്ചേരിമനയുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. ഇല്ലത്തിന്റെ ഭാഗമായ യജ്ഞശാല പ്രത്യേക കരവിരുതോടെയാണ് പണിതിരിക്കുന്നത്. ഉളികൊണ്ട് ചെയ്തിരിക്കുന്ന ഈ ഭാഗത്തിന്റെ നിർമ്മാണം ആശാരിമാർ ചിന്തേരിടുന്ന വിദ്യ കണ്ടെത്തും മുൻപാണ് ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
മിനുക്കിയ മോന്തായം, ഓട് പാകിയ മേൽക്കൂര, വിശാലമായ അകത്തളങ്ങൾ, ഏറെ വായു സഞ്ചാരമുള്ള കിടപ്പുമുറികൾ, വെട്ടിയൊതുക്കിയ കൽപ്പടവുകൾ എന്നിവ ഇല്ലത്തിന്റെ പ്രത്യേകതയാണ്. പഴമ ഒട്ടും നഷ്ടപ്പെടാതെയാണ് ഇന്നും ഇവയെല്ലാം സംരക്ഷിക്കപ്പെടുന്നത് എന്നത് ഏറെ ശ്രദ്ധേയം. പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെടേണ്ട ഈ ഇല്ലം എന്നും കേരളത്തിന്റെ കഴിഞ്ഞകാല ഓർമകൾക്ക് ഒരു മുതൽക്കൂട്ടാണ്.